പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ സിക്കിമില്‍ നിന്നും വയനാട് പോലീസ് പിടികൂടി

കല്‍പ്പറ്റ: ആന്ധ്രയില്‍ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ സിക്കിം, ഗാങ്‌ടോക്കില്‍ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടില്‍പ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വയനാട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെല്ലാം പ്രതിക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുകയായിരുന്നു. ഗാങ്‌ടോക്കില്‍ ഒളിവില്‍ താമസിച്ചു വരവെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
വിശ്രമമില്ലാത്ത 20 ദിനരാത്രങ്ങള്‍, ഏഴ് സംസ്ഥാനങ്ങളിലായി 9000 കിലോമീറ്ററിലധികം യാത്രകള്‍, ഉത്തരേന്ത്യയിലെ കനത്ത മഴയെ തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങള്‍, ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് പോലീസ് സംഘം പ്രതിയിലേക്ക് എത്തിപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരാളുമായും യാതൊരു ബന്ധവും പുലര്‍ത്താതെ ഒളിവില്‍ കഴിയുകയായിരുന്ന സല്‍മാനുല്‍ ഫാരിസിനെ അന്വേഷണസംഘം പിടികൂടുമ്പോള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ക്കാണ് തുമ്പുണ്ടാകുന്നത്.
അന്വേഷണ സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, പടിഞ്ഞാറത്തറ എസ്.ഐ ഷറഫുദ്ദീന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്,  പോലീസ് ഉദ്യോഗസ്ഥരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, സരിത്ത്, ദേവജിത്ത്, സക്കറിയ, ബിജിത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *