മണിപ്പൂര്‍: ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നാളെ


കല്‍പ്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിട്ടും, ആക്രമണങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചെറുവിരല്‍ പോലുമനക്കാത്തെ ബീരേന്‍സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള വംശീയ അതിക്രങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയും, നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിനും പുനരധിവാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ (മെയ് 6ന് ഞായറാഴ്ച) കല്‍പ്പറ്റയില്‍ ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നടക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് ശേഷം മൂന്നരക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ലൈറ്റ് മാര്‍ച്ച് പുതിയസ്റ്റാന്റ് ചുറ്റി പൊതുസമ്മേളനം നടക്കുന്ന കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് അവസാനിക്കും. പൊതുസമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്ട്രീയ, മത, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്നുമാസമായി മണിപ്പൂരില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ കലാപം നിര്‍ലജ്ജം തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുള്ള ഭരണഘടന ഉത്തരവാദിത്വം പോലും പാലിക്കാതെയാണ് നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും നിഷ്ഠൂര കൊലപാതകങ്ങളും കൊള്ളിവെപ്പുകളും മണിപ്പൂരിന്റെ തെരുനില്‍ തുരുന്നുവെന്ന് മാത്രമല്ല, സ്ത്രീകളെയും നിരാലംബരെയും ഉള്‍പ്പെടെ നഗ്നരാക്കി ജനമധ്യത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഹൃദയവേദനയോടെ മാത്രമെ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ കൂടി ഭാഗമായാണ് കല്‍പ്പറ്റയില്‍ ഇത്തരത്തിലൊരു സാംസ്‌ക്കാരിക പ്രതിരോധവും, മൊബൈല്‍ ലൈറ്റുകള്‍ തെളിച്ചുകൊണ്ട് മാര്‍ച്ചും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ടി ഹംസ, ടി സുരേഷ്ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *