തലപ്പുഴ: മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയിൽ എ.ഡി.ജി.പി. എം.ആർ. അജിത്‌കുമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാവോവാദികൾ നാശം വരുത്തിയ വനം വികസന കോർപ്പറേഷൻ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസിലേക്കാണ് എ.ഡി.ജി.പി ആദ്യം പോയത്. തുടർന്ന് തൊഴിലാളികളുമായി സംസാരിച്ചു. ഇന്നുച്ചയ്ക്ക് 1.15-ഓടെ കമ്പമലയിലെത്തി എ.ഡി.ജി.പി അര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിച്ചതായും എ.ഡി.ജി.പി പറഞ്ഞു. ഉത്തരമേഖല ഐ.ജി. കെ. സേതുരാമൻ, കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അഡീഷണൽ എസ്.പി. വിനോദ് പിള്ള ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി, ടി.എൻ. സജീവ്, പി.എൽ. ഷൈജു എന്നിവരും എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു.