ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ സാങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും തിരികെ സാങ്കേതങ്ങളിലേക്കും കൊണ്ട് പോവുന്നതിന് മുട്ടില്‍ ഡബ്ലൂ.ഒ.യു.പി സ്‌കൂള്‍ പരിധിയിലെ ചാഴിവയല്‍, പഴശ്ശി, അടുവാടി, കരിയാത്തമ്പാറ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് പട്ടികവര്‍ഗ്ഗക്കാരായ വാഹന ഉടമകളില്‍ നിന്നും കൊട്ടേഷന്‍ ക്ഷണിച്ചു. ക്വാട്ടേഷനുകള്‍ ജൂലൈ 31 ന് വൈകുന്നേരം നാലിനകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-94477 58304

ഡിഗ്രി സീറ്റൊഴിവ്

പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , ബി.കോം. കോര്‍പ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍ 9387288283.

അഡ്മിഷൻ

കെല്‍ട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്റററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്‌സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ആന്‍ഡ് ഫയര്‍ സേഫ്റ്റി, സെബര്‍ സെക്യൂരിറ്റി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍-04952301772, 859060275

ജലസംഭരണികളാകാന്‍ തെങ്ങിന്‍ തടങ്ങളൾ

തെങ്ങിന്‍ തടങ്ങളെ ജല സംഭരണികളാക്കി മാറ്റുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ”തെങ്ങിന് തടം മണ്ണിന് ജലം” ക്യാമ്പയിന്‍ ഒരുങ്ങുന്നു. മഴ വെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ പാക്കം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കുമ്പളേരി, മാനന്തവാടി ബ്ലോക്കില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എടയൂര്‍കുന്ന്, കല്‍പ്പറ്റ ബ്ലോക്കില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ എന്നിവയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത വാര്‍ഡുകള്‍.

തുലാവര്‍ഷത്തിലും വേനല്‍മഴയിലും ലഭിക്കുന്ന വെള്ളം സംരക്ഷിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍. തടമെടുക്കുന്നതിനോടൊപ്പം പുതയിടുന്നതിലൂടെ വേനല്‍ക്കാലത്തും മണ്ണിന്റെ ഈര്‍പ്പം നിലനില്‍ക്കുന്നു. കൂടാതെ മണ്ണൊലിപ്പ് തടയുന്നതുകൊണ്ട് മേല്‍മണ്ണ് ഒലിച്ചുപോകാതെ വരികയും മണ്ണിന്റെ ഫലഭൂയിഷ്ടത നിലനില്‍ക്കുകയും ചെയ്യും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കൃഷി ഭവന്‍, കര്‍ഷക സംഘടനകള്‍, യുവജന സംഘടനകള്‍, കാര്‍ഷിക കര്‍മസേന, റെസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ തുടങ്ങിയവരുടെ സഹകരണത്തോടെ ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും.

വയനാട് ജില്ലയില്‍ വനിതാ കമ്മിഷന്റെ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കും: അഡ്വ. പി. കുഞ്ഞായിഷ

സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതു ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വയനാട് ജില്ലയില്‍ ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വയനാട് ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഓഗസ്റ്റ് മാസം മുതല്‍ പരിശീലനം ആരംഭിക്കും. ഗാര്‍ഹികപീഡന പരാതികളിന്‍മേല്‍ ജാഗ്രതാ സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാകും. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്ന് ചെല്ലാനും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാനും ജാഗ്രതാ സമിതികള്‍ക്കാകും. സ്ത്രീ സുരക്ഷാ നിയമം, സ്ത്രീപക്ഷ നിയമം സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കാന്‍ പഞ്ചായത്ത് തലത്തിലും ഉന്നതികള്‍, ഗ്രന്ഥശാലകള്‍, കോളജുകള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണ പരിപാടികള്‍ നടത്തും. വയനാട് ജില്ലയില്‍ വളരെ കുറവ് പരാതികളാണ് കമ്മിഷന്റെ മുന്‍പിലെത്തുന്നത്. എവിടെ, എങ്ങനെ പരാതി നല്‍കണമെന്നുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം.

ആദിവാസി വിഭാഗക്കാരുടെ കുടുംബങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇവ പരിഹരിക്കന്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് ഇടപെടല്‍ നടത്തും. സ്ത്രീധന നിരോധന നിയമം സംബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കും. വിവാഹപൂര്‍വ കൗണ്‍സലിംഗ് ഒരുക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാതല അദാലത്തില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി റിപ്പോര്‍ട്ടിനും 15 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. ആകെ 19 പരാതികള്‍ പരിഗണിച്ചു. അഡ്വ. മിനി മാത്യു, കൗണ്‍സലര്‍മാരായ ഷിനു ജോര്‍ജ്, റിയ റോസ് മേരി എന്നിവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് സീറ്റൊഴിവ്. സ്പോട്ട് അഡ്മിഷന്‍ തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ ജൂലൈ 30ന് രാവിലെ 10.30-ന് നടക്കും. ഫോണ്‍-0497 2835390, 0497-2965390

ഡി.സി.എ കോഴ്‌സുകളൾ

ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ജൂലൈ 31 നകം അപേക്ഷ നല്‍കണം. ഫോണ്‍- 9497244187

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കല്‍പ്പറ്റ കെ.എം.എം. ഗവ ഐ.ടി.ഐയിലെ 2024-25 വര്‍ഷത്തെ അഡ്മിഷനായുള്ള എന്‍.സി.വി.ടി മെട്രിക്/നോണ്‍ മെട്രിക് റാങ്ക് ലിസ്റ്റുകള്‍ htts://iti admissions.kerala.gov.in/iti.php?id=31 ല്‍ പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്/ഓര്‍ഫന്‍/സ്പോര്‍ട്സ്/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങള്‍ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 30 ന് രാവിലെ 10 ന് നടത്തും. ഫോണ്‍-04936 205519, 9995914652, 9961702406

വന്യജീവി പ്രതിരോധം എ.ഐ. ഫെന്‍സിങ്ങ് വ്യാപിപ്പിക്കും -മന്ത്രി എ.കെ.ശശീന്ദ്രന്‍

നാട്ടിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ എ.ഐ.സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ്ങ് ഫലപ്രദമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇരുളം വനാതിര്‍ത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നിര്‍മ്മിച്ച എ.ഐ.ഫെന്‍സിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സഹകരണത്തോടെ എ.ഐ.ഫെന്‍സിങ്ങ് സംവിധാനം വിപുലീകരിക്കാന്‍ കഴിയും. പ്രാദേശികമായി വന്യജീവി പ്രതിരോധം ആവശ്യമുള്ള സ്ഥലങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കണ്ടെത്തി ഫെന്‍സിങ്ങ് നിര്‍മ്മിക്കാം.

ആധുനിക കാലത്തെ സാങ്കേതിക വിദ്യയുടെ പിന്തുണ വന്യജീവി പ്രതിരോധത്തിനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമാണ് ഇരുളത്ത് യാഥാര്‍ത്ഥ്യമായ എ.ഐ.ഫെന്‍സിങ്ങെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എലഫെന്റ് ടെക്‌നോളജീസ് സി.ഇ.ഒ മോഹന്‍ മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ്.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ബാലകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍, പൂതാടി ഗ്രാമപഞ്ചായത്തംഗങ്ങായ കെ.ടി.മണി, ഷിജിഷിബു, കെ.ഐ.റിയാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ.രാമന്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍മ്മിത ബുദ്ധിയിൽ വന്യജീവികളെ തുരത്താം

മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും, വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള നിര്‍മ്മിതി ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് വേലിയാണിത്. മൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ബുദ്ധിപരമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ-ഫെന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ആനയോ മറ്റ് മൃഗങ്ങളോ വേലിയില്‍ തൊടുന്നത് തടയാന്‍ ഇ-വേലിയില്‍ ഒരു പുതിയ നൂതന പവര്‍ സിസ്റ്റം ഉണ്ട്. ഇ-വേലി വളരെ ശക്തമാണ്. ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലാഷിംഗ് ബെല്‍റ്റ് സാങ്കേതികവിദ്യയ്ക്ക് ആനകളെ മനുഷ്യവാസസ്ഥലത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയും.ആനകള്‍ വേലിക്ക് അടുത്ത് വരുമ്പോള്‍ ആനകളെ ഭയപ്പെടുത്താന്‍ സ്വയമേവ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശബ്ദവും വെളിച്ചവും പോലുള്ള സ്വയം പ്രതിരോധ സംവിധാനങ്ങള്‍ ഇ-വേലിയിലുണ്ട്.കാടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും ആന സാന്നിധ്യത്തെക്കുറിച്ച് റോഡ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇ-വേലിക്ക് കഴിവുണ്ട്.ഇ-വേലിയിലെ നൂതന 180 ഡിഗ്രി അക ക്യാമറ രാത്രിയില്‍ വൈഡ് ആംഗിള്‍ കാഴ്ച്ചയും, വര്‍ണ്ണ കാഴ്ചയും നല്‍കുന്നു. മൃഗങ്ങളുടെ തിരിച്ചറിയല്‍ ട്രിഗറുകള്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകളിലേക്കും സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്കും മുഴുവന്‍ സമയം ലഭിക്കും. ഇ-വേലിയില്‍ ഒരു വിദൂര നിരീക്ഷണ സാങ്കേതികവിദ്യയുമുണ്ട്, വേലി വിദൂരമായി പരിപാലിക്കാനും നിരീക്ഷിക്കാനും ഇതുവഴി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *