വയനാട്ടിൽ പ്രകമ്പനം അനുഭവപ്പെട്ടത് 5 പഞ്ചായത്തുകളിൽ; ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ

കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്.

പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വൈത്തിരി താലൂക്കിലെ വൈത്തിരി,പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താൻ ബത്തേരി താലൂക്കിലെ നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലുമാണ് ഭൂമിക്കടയില്‍ നിന്ന് പ്രകമ്പനം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് എടക്കല്‍ പ്രദേശത്തെ അമ്പലവയല്‍ ജിഎല്‍പി സ്കൂളിന് അവധി നല്‍കി.

ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു, ജിയോളി വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേട്ടുക്കുന്നിലും സുഗന്ധഗിരിയിലും പ്രകമ്പനം കേട്ടുവെന്നും ആളുകൾ ഭീതിയിലാണെന്നും പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. വയനാട്ടിലുണ്ടായത് ഭൂചലനമെന്നാണ് നാഷനല്‍ സീസ്മോളജിക് സെന്‍റര്‍ വ്യക്തമാക്കുന്നത്. പ്രകമ്പനം ആണ് ഉണ്ടായതെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *