ലഹരികടത്ത് കണ്ണികളെ പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബത്തേരി: മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുപ്രതിയെയും വലയിലാക്കി വയനാട് പോലീസ്. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28) നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബത്തേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലിസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ 1.198 കിലോഗ്രാം എം.ഡി.എം.എയുമായി ലോറി ഡ്രൈവര്‍ കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ്(44) പിടിയിലാണ് സംഭവത്തിലാണ് മറ്റൊരു അറസ്റ്റ്.

ഷംനാദും അഷ്‌ക്കറും 25 ലക്ഷത്തോളം രുപ പണം പങ്കിട്ടെടുത്ത് ബാംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയത്. കോഴിക്കോടും മലപ്പുറത്തും വില്‍പ്പന നടത്തുന്നതിനായുള്ള നീക്കമാണ് പോലീസ് പൊളിച്ചത്. ആഗസ്റ്റ് ആറിനാണ് ഷംനാദ് ലോറിയിലും അഷ്‌ക്കര്‍ കാറിലുമായി ബാംഗ്ലൂരിലേക്ക് പോയത്. ഇരുവരും ചേര്‍ന്ന് ബാംഗ്‌ളൂരില്‍ നിന്ന് എം.ഡി.എം.എ വാങ്ങി ലോറിയില്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ സ്പീക്കര്‍ ബോക്സ്സിനടുത്ത് ഒളിപ്പിക്കുകയായിരുന്നു. ഷംനാദ് ലോറിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന സമയത്താണ് പിടിയിലായത്.

കോഴിക്കോടേക്ക് പോയ അഷ്ക്കറിനെ താമരശ്ശേരി പുതുപ്പാടിയില്‍ വെച്ചാണ് പിടികൂടുന്നത്. എസ്.സി.പി.ഒ സുഭാഷ്, എസ്.സി.പി.ഒമാരായ സബിത്ത്, വിജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഡി.ഐ.ജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാപൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് എം.ഡി.എം.എ പിടികൂടിയത്. വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *