കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ ഒൻപതു പേരെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായ ചൂരല്‍മലയിലെ ശ്രുതിക്ക് വീട് നിർമിക്കുന്നതിന് വ്യവസായി ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ കൈമാറി. മുമ്പ് ആശുപത്രിയില്‍ ശ്രുതിയെ സന്ദർശിച്ചപ്പോഴാണ് ഭവന നിർമാണത്തിന് ബോബി സഹായം വാഗ്ദാനം ചെയ്തത്.
അന്പിലേരി ഗ്രാമത്തുവയലിലെ വാടകവീട്ടില്‍ ശ്രുതിയെ സന്ദർശിച്ച് ടി. സിദ്ദിഖ് എംഎല്‍എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. അനില്‍കുമാർ, റസാഖ് കല്‍പ്പറ്റ, വി. യൂസഫ്, നാസർ കുരുണിയൻ, ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. ജെൻസന്‍റെ അമ്മ മേരി ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ തൃശൂരില്‍ നിന്നു വീഡിയോ കോളിലൂടെ ശ്രുതിയുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും ചോദിക്കണമെന്നും ജോലി നല്‍കാൻ തയാറാണെന്നും അദ്ദേഹം ശ്രുതിയെ അറിയിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നു ശ്രുതി പ്രതികരിച്ചു.