പുല്‍പ്പള്ളി വായ്പ തട്ടിപ്പ്: കെ.കെ. ഏബ്രഹാമിനു ജാമ്യം

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും രാജിവച്ച കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് ഏബ്രഹാം. ഹൈക്കോടതി ഉത്തരവ് ഹാജരാക്കി ഉപാധികള്‍ പാലിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന മുറയ്ക്ക്, ഏബ്രഹാമിനെ റിമാന്‍ഡ് ചെയ്ത സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(രണ്ട്)റിലീസിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കും. ഇത് ഹാജരാക്കുമ്പോഴാണ് ഏബ്രഹാമിനു ജില്ലാ ജയിലില്‍നിന്നു വിടുതല്‍ ലഭിക്കുക.
രണ്ടു കേസുകളാണ് അബ്രഹാമിനെതിരേ പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖകള്‍ ചമച്ച് തങ്ങളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചുവെന്ന പുല്‍പ്പള്ളി കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിലാണ് ഒരു കേസ്. കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരെ(55) ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നാണ് രണ്ടാത്തെ കേസ്. ഇതില്‍ ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും(രണ്ട്) ജില്ലാ കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് ഏബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.
രാജേന്ദ്രന്‍ നായരുടെ ആത്മഹത്യുടെ പശ്ചാത്തലത്തില്‍ മെയ് 30ന് അര്‍ധരാത്രിയോടെ ചുണ്ടക്കൊല്ലിയിലെ വസതിയില്‍നിന്നാണ് പോലീസ് ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏബ്രഹാമിനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെയ് 31 രാത്രി മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിയാണ് പോലീസ് ഏബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തിനു പിന്നാലെയാണ് ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച കേസിലും ഏബ്രഹാം പ്രതിയാണ്. വെള്ളിയാഴ്ച ഹാജരാകാന്‍ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏബ്രഹാം ഉള്‍പ്പെടെ 10 പ്രതികളാണ് വിജിലന്‍സ് കേസില്‍. ജൂണ്‍ ഒമ്പതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഏബ്രഹാം ഉള്‍പ്പെടെ പ്രതികളില്‍ നാലുപേരുടെ വസതികളില്‍ പരിശോധന നടത്തിയിരുന്നു.
ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടറായിരുന്ന വി.എം. പൗലോസ്, കരാറുകാരന്‍ കൊല്ലപ്പള്ളി സജീവന്‍ എന്നിവരും ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *