സ്പ്ലാഷ് മഴ മഹോത്സവത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും


കൽപ്പറ്റ: ജൂലൈ അഞ്ചിന് ആരംഭിച്ച
സ്പ്ലാഷ് മഴ മഹോത്സവത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും.
വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വർണ്ണാഭമായ പല പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ഇതു വരെ നടന്ന മഡ് ഫുട്ബോൾ താലുക്ക് തല മത്സരത്തിലും ജില്ലാ – സംസ്ഥാന തല മത്സരങ്ങളിലും മഡ് ഫുട്ബോളിൻ്റെ പ്രദർശന മത്സരത്തിലും ചെളിവയലിൽ നടന്ന വാശിയേറിയ മഡ് വടം വലി മത്സരത്തിലും വലിയ പങ്കാളിത്തമാണ് ഉണ്ടായത്.
120 ടൂറിസം സംരംഭകരും 600 ഓളം ടൂർ ഓപ്പറേറ്റർമാരും പങ്കെടുത്ത് ബത്തേരിയിൽ നടന്ന ബി ടു ബി മീറ്റ് അടുത്ത വർഷങ്ങളിൽ വയനാടിൻ്റെ ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. താഴെ തട്ടിലെ പ്രാദേശിക ജന പ്രതിനിധികൾ ചീഫ് സെക്രട്ടറി വരെയുള്ളവരും നൽകുന്ന പ്രോത്സാഹനത്തിൽ വലിയൊരു വളർച്ചയാണ് വയനാട് ടൂറിസം ഓർഗനൈസേഷൻ അടക്കമുള്ളവർ കണക്കാക്കുന്നത്.

30- മുതൽ 40 ശതമാനം വരെ ആഭ്യന്തര വിനോദ സഞ്ചാരികൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

പെരുന്തട്ടയിൽ നടന്ന മൗണ്ടയ്ൻ ടെറയ്ൻ സൈക്ലിംഗിന് ശേഷം
പൊതുജനങ്ങൾക്കായി സ്പ്ലാഷിൻ്റെ ഭാഗമായി ഒരുക്കിയ രണ്ട് ദിവസത്തെ കലാസാംസ്കാരിക പരിപാടികൾ ഇന്നലെ തുടങ്ങി. കലാസന്ധ്യയുടെ ഉദ്ഘാടനം കലക്ടർ ഡോ.രേണു രാജ് നിർവ്വഹിച്ചു. സുധീപ് പലനാടിൻ്റെയും രേഷ്മയുടെയും രമ്യ നമ്പീശൻ്റെയും നേതൃത്വത്തിൽ ആദ്യദിനം നടന്ന സംഗീത വിരുന്ന് കലാ പ്രേമികൾക്ക് ആവേശമായി.

ഇന്ന് വൈകുന്നേരം
പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ ആസ്വാദകരുടെ മനസ്സിനെ സംഗീത സാന്ദ്രമാക്കി
അനൂപ് ശങ്കർ നയിക്കുന്ന സംഗീത മഴയോടെ കലാ സാംസ്കാരിക പരിപാടികൾക്ക് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *