ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി; രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: ഇന്നു പുലര്‍ച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.

ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവില്‍ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. ഹെലികോപ്ടര്‍ മാര്‍ഗ്ഗമാകും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരിക. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ഇവിടെ നിന്നും പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലും ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

അന്ത്യവിശ്രമം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ തന്നെയാകും. വ്യാഴാഴ്‌ച്ച പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാകും അന്ത്യവിശ്രമം. ബെന്നി ബെഹനാൻ അടക്കമുള്ള നേതാക്കള്‍ ബംഗളുരുവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അവിടെ നിന്നും അദ്ദേഹം കാര്യങ്ങള്‍ ഏകോപിപ്പിക്കും.

ബംഗളുരുവിലെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്ളതു കൊണ്ട് തന്നെ അവിടെയും നേതാക്കള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാൻ എത്തിയേക്കും. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ളവര്‍ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തും. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാര്‍ത്ത പുറത്തുവിട്ടത്.

കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മൻ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മൻ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുൻനിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മൻ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരൻ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ഉമ്മൻ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു.

1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മൻ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മൻ ചാണ്ടി വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *