തിരുവനന്തപുരം: എ ഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താൻ ഡ്രോണ്‍ എ ഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറകള്‍ക്കാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 400 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ക്യാമറകള്‍ ഉള്ള സ്ഥലത്ത് മാത്രം വാഹനയാത്രക്കാര്‍ നിയമം പാലിക്കുന്നതും ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ നിയമലംഘങ്ങള്‍ വര്‍ദ്ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ പദ്ധതിയ്ക്ക് എം വി ഡി ശുപാര്‍ശ മുന്നോട്ടുവച്ചത്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറകളെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ. ഡ്രോണില്‍ സ്ഥാപിക്കുന്ന ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘങ്ങനങ്ങള്‍ പിടികൂടാൻ സാധിക്കുന്ന രീതിയിലാവും സംവിധാനം ഒരുക്കുക.
സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 എ ഐ ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്യാമറകള്‍ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴ് കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്.
1.ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ (₹500)
2.സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ (₹500)
3.മൊബൈല്‍ ഫോണ്‍ ഉപയോഗം (₹ 2000)
4.റെഡ് സിഗ്‌നല്‍ മുറിച്ചു കടക്കല്‍ (₹1000)
5.ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര (₹1000)
- അമിതവേഗം (₹1500)
7.അപകടകരമായ പാര്‍ക്കിംഗ് (₹250)