മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: ഒടുവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാല്‍ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടും.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാന്‍ ദില്ലിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ മാവുങ്കല്‍ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവര്‍ മോന്‍സന്‍ മാവുങ്കലിന് നല്‍കിയത്. പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം കെ സുധാകരന്‍ ഉണ്ടായിരുന്നെന്നാണ് പരാതി. മോന്‍സന്‍ മാവുങ്കല്‍, കെ സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു. കേസില്‍ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കെ സുധാകരന്‍ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപയുടെ ബോണ്ടിന്‍മേല്‍ ജാമ്യത്തില്‍ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *