പി എഫ് ആനുകൂല്യം നിര്‍ത്തലാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണം; എഐടിയുസി

മുട്ടില്‍: പതിനയ്യായിരം രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം പിടിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പി എഫ് ഫണ്ട് സ്കീമില്‍ നിന്നും, പെന്‍ഷന്‍ സ്കീമില്‍ നിന്നും തൊഴിലാളികള്‍ അംഗങ്ങള്‍ അല്ലാതാകുകയും, ഇതിലൂടെ ഭാവിയില്‍ പി എഫ് പദ്ധതി രാജ്യത്ത് ഇല്ലാതാക്കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും എഐടിയുസി ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ശമ്പള പിരിധി ഇല്ലാതെ പി എഫ് പിടിക്കണം. ദീര്‍ഘകാലത്തെ തൊഴിലാളി സമരങ്ങള്‍ക്കു ശേഷമാണ് പി എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കിയത്. ഉപാധികള്‍ ഉളളതിനാല്‍ ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക് ഇതിലും കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. മിനിമം പെന്‍ഷന്‍ തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്നത്. അതു കൊണ്ട് മിനിമം വേതനത്തിന്റെ പകുതി ഒന്‍പതിനായിരം രൂപ മിനിമം പെന്‍ഷനായി അനുവദിക്കണം. ശമ്പള പരിധിയില്ലാതെ പി എഫ് പിടിക്കണം. തോട്ടം തൊഴിലാളികളുടെ ശമ്പളം അറുന്നൂറ് രൂപയാക്കുക, ലയങ്ങളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ജോലി ഭാരം കുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ മൂര്‍ത്തി പതാക ഉയര്‍ത്തി. എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, മഹിതാ മൂര്‍ത്തി, ടി മണി, വി യൂസഫ് എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി റിപ്പോര്‍ട്ട് അവതരിപ്പിച്ച. സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, താവം ബാലകൃഷ്ണന്‍, പി സുബ്രമണ്യന്‍, എം ജി രാഹുല്‍, ഇ ജെ ബാബു, പ്രസംഗിച്ചു. ജില്ലാ പ്രസി‍ന്റായി വിജയന്‍ ചെറുകര, സെക്രട്ടറിയായി സി എസ് സ്റ്റാന്‍ലിയേയും 59 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ദേശവ്യാപക സമര ഐക്യം ഉണ്ടാകണം: വാഴൂർ സോമൻ എംഎല്‍എമുട്ടിൽ: തൊഴിൽ സംരക്ഷിക്കാനും, അവകാശങ്ങൾ നേടാനും ദേശ വ്യാപക സമര ഐക്യം ഉണ്ടാകണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എംഎല്‍എ. മുട്ടിൽ (ഗുരുദാസ് ദാസ് ഗുപ്ത നഗർ) പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടങ്ങൾ നടത്തണം. സംസ്ഥാന സർക്കാറിന്റെ നയ വ്യതിയാനം തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. വിവിധ വകുപ്പുകളെ യോജിപ്പിച്ച് പുതിയ തോട്ടം തൊഴിലാളി നയം പ്രഖ്യാപിക്കണം മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *