18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും.

സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.

അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്. 18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *