കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ; രേഖകൾ പൂഴ്ത്തി

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി കോടികൾ തട്ടിയെന്നു റിമാൻഡ് റിപ്പോർട്ട്. ഭാസുരാംഗനും കുടുംബവും നടത്തിയത് കോടികളുടെ തട്ടിപ്പെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ പേരുകളിൽ കൂട്ടത്തോടെ ചിട്ടികളിൽ ചേർന്നു വായ്പ തരപ്പെടുത്തി. ബാങ്ക് നഷ്ടത്തിലാണെന്നു പുറത്തറിയാതിരിക്കാൻ രേഖകൾ പൂഴ്ത്തി വച്ചതായും റിപ്പോർട്ടിലുണ്ട്. 51 കോടി രൂപ ബിനാമി അക്കൗണ്ട് വഴി ലോണായി എടുത്തിട്ടുണ്ട്. അജിത് കുമാർ, ശ്രീജിത്ത് എന്നീ പേരുകളിലാണ് ലോൺ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണിന്റെ വിവരങ്ങൾ മറച്ചു വച്ചു. വിവരം സഹകരണ വകുപ്പിനു കൈമാറരുതെന്നു സെക്രട്ടറിയ്ക്ക് നിർദ്ദേശവും നൽകി. കുടുംബാംഗങ്ങളുടെ പേരിലും ഭാസുരാംഗൻ ലോൺ തട്ടിയെന്നു അന്വേഷണ സംഘം കണ്ടെത്തി. രണ്ട് കോടി 34 ലക്ഷം രൂപയാണ് കുടുംബാംഗങ്ങളുടെ പേരിൽ ബാങ്കിൽ നിന്നു കൈക്കലാക്കിയത്. ഓരേ വസ്തു ഒന്നിലേറെ തവണ ലോണിനു ഈടാക്കിയാണ് തട്ടിപ്പ്.ഭാസുരാംഗന്റെ മകൻ അഖിൽജിത്തും ലോൺ തട്ടിയതായി റിപ്പോർട്ടിലുണ്ട്. 74 ലക്ഷമാണ് തിരിമറി നടത്തിയത്. ഇയാളുടെ വാർഷിക വരുമാനം 10 ലക്ഷമാണെന്നു ഇഡി പറയുന്നു. എന്നാൽ നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. ബിആർഎം സൂപ്പർ മാർക്കറ്റ്, ബിആർഎം ട്രേ‍‍‍ഡിങ് കമ്പനികളിൽ അഖിലിനു നിക്ഷേപമുണ്ടെന്നു കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *