ഗുണ്ടകള്‍, ക്രിമിനലുകള്‍…; ഗവര്‍ണര്‍ക്ക് നേരെ നടന്നത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍; ഗ്ലാസില്‍ ഇടിച്ചത് സുരക്ഷാവീഴ്ച

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍. ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവന്‍ ആരോപിച്ചു. ഇന്റലിജന്‍സ് പാളിച്ചയ്‌ക്കൊപ്പം ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയ്ക്ക് ഒപ്പം പൊലീസ് നിന്നുവെന്ന ആക്ഷേപവും രാജ്ഭവന്‍ ഉയര്‍ത്തുന്നുണ്ട്. സംഭവം കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആദ്യ പ്രതിഷേധം നടന്നത് യൂണിവേഴ്‌സിറ്റി കോളജിന് സമീപമാണ്. ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ ഇടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. 200 മീറ്റര്‍ അപ്പുറത്ത് ജനറല്‍ ആശുപത്രിയ്ക്ക് സമീപവും സമാനമായ പ്രതിഷേധം നടന്നു. പേട്ടയില്‍ എത്തിയപ്പോള്‍ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേയ്ക്ക് കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുത്തു. ഇതോടെ ഗുണ്ടകള്‍, ക്രിമിനലുകള്‍ എന്ന് വിളിച്ച് കൊണ്ട് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി. ഈ ഗുണ്ടകള്‍ക്ക് റോഡ് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ ആക്രമണമെന്ന് ആരോപിച്ച ഗവര്‍ണര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തകര്‍ പാഞ്ഞടുത്തതെന്നും പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഗുണ്ടകളെ അനുവദിക്കില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു. ഇത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങളിലൂടെ തന്നെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചു. ഇതാണോ സുരക്ഷ എന്ന് ചോദിച്ച ഗവര്‍ണര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഗൂഢാലോചന നടത്തിയതായും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഗൂഢാലോചന എന്നും ഗവര്‍ണര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *