പാരിസിൽ ഇന്ന് കൊടിയിറക്കം; യുഎസിനെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്, 40 സ്വർണം

പാരിസ്: കായിക ലോകത്ത് ആവേശത്തിന്റെ ഉത്സവക്കാഴ്ചകൾ തീർത്ത പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് ‌സ്റ്റേഡിയത്തിൽ സമാപനച്ചടങ്ങുകൾ ആരംഭിക്കും. ഒളിംപിക്സിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസിൽ ഇന്ത്യയുടെ നേട്ടം. കലാപരിപാടികളും അത്ലീറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഉൾപ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര മണിക്കൂറോളം നീളുമെന്നാണ് അറിയിപ്പ്.

സമാപന മാർച്ച് പാസ്റ്റിൽ, ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും. വനിതാ മാരത്തൺ വിജയികൾക്കുള്ള മെഡൽ സമർപ്പണച്ചടങ്ങ് സമാപനത്തിന്റെ ഭാഗമായിട്ടാണു പരമ്പരാഗതമായി നടക്കുന്നത്. സമാപനച്ചടങ്ങിനൊടുവിലാണു പതാക കൈമാറൽ ചടങ്ങ്. അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങും.

2028ലാണ് യുഎസ് നഗരം അടുത്ത ഒളിംപിക്സിനു വേദിയാവുക. ഒളിംപിക്‌സ് മെഡൽ പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്തെത്തി. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിനു ശേഷം ആദ്യമായാണ് ചൈന യുഎസിനെ പിന്നിലാക്കുന്നത്. 40 സ്വർണമടക്കം ചൈന 91 മെഡലുകൾ സ്വന്തമാക്കി. യുഎസിന് 38 സ്വർണം ഉൾപ്പടെ 123 മെഡലുകളാണുള്ളത്. യുഎസിന് ഇനി ഒരിനത്തിൽ മാത്രമാണ് ഫൈനൽ ബാക്കിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *