വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്! ദില്ലിയില്‍ ആവേശ സ്വീകരണം; താരത്തെ സ്വീകരിക്കാന്‍ ജനാവലി

ദില്ലി: പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു.

സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും. നേരത്തെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ്. സപ്പോര്‍ടിംഗ് സ്റ്റാഫിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

വനിതകളുടെ അന്തസ്സിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു. പോരാട്ടം ഇനിയും തുടരുമെന്ന് സൂചനയാണ് ഫോഗട്ട് നല്‍കിയത്. ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവന്‍ മഹാവീര്‍ ഫോഗട്ട് വ്യക്തമാക്കിയിരുന്നു. കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്‌സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു.

സംഗീത ഫോഗട്ടിനെയും റിതു ഫോഗട്ടിനെയും അടുത്ത ഒളിംപിക്‌സിനായി തയാറെടുപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് വ്യക്തമാക്കി. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *