ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജിന് നിരാശ; സീസണിലെ മിന്നും പ്രകടനം, അവസാന ശ്രമത്തിൽ രണ്ടാം സ്ഥാനം

ലൊസെയ്ൻ: ഹാട്രിക് ലക്ഷ്യമിട്ട് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരീസ് ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്‍ഡേഴ്സ്ണ്‍ പീറ്റേഴ്സ് ആണ് ഒന്നാമെത്തിയത്. ഇന്ത്യൻ സമയം പുലര്‍ച്ചെ 12.22നാണ് ജാവലിൻ ത്രോ മത്സരം ആരംഭിച്ചത്. അവസാന ശ്രമത്തിൽ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 90.61 മീറ്റര്‍ ദൂരമെറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഡയമണ്ട് ലീഗിലെ മത്സരത്തില്‍ ഒന്നാമെത്തിയത്.

പാരിസ് ഒളിംപിക്സിന് ശേഷം നീരജ് മത്സരിച്ച പ്രധാന അന്താരാഷ്ട്ര മത്സരമായിരുന്നു ലൊസെയ്ൻ ഡയമണ്ട് ലീഗ്. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഈ സീസണിലെ നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ലൊസെയിനില്‍ കണ്ടത്. തുടക്കത്തിൽ ഫോം കണ്ടെത്താൻ നീരജ് ഏറെ ബുദ്ധിമുട്ടി. ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്‍റെ പ്രകടനം. ആറാമത്തെ ശ്രമത്തിലാണ് 89.49 മീറ്റർ കണ്ടെത്തിയതും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതും.

പാരിസ് ഒളിംപിക്സിൽ കൈയകലെ സ്വർണം നഷ്ടമായതിന്‍റെ ക്ഷീണം മാറ്റാനും ലൊസെയ്നില്‍ ഹാട്രിക്ക് തികക്കാനും ഇറങ്ങിയ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപേടേണ്ടി വന്നു. പാരീസില്‍ പാകിസ്ഥാന്‍റെ അര്‍ഷദ് നദീമിന് മുന്നില്‍ സ്വര്‍ണം കൈവിട്ട നീരജിന് ലൊസെയ്നിലും മത്സരം അനായാസമായിരുന്നില്ല. അര്‍ഷാദ് നദീം ലൊസെയ്നില്‍ മത്സരിച്ചില്ലെങ്കിലും പാരിസ് ഒളിംപിക്സ് ഫൈനലിലില്‍ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നീരജിനൊപ്പം ഇന്ന് മത്സരത്തിനിറങ്ങിയിരുന്നു. വെങ്കല മെഡൽ സ്വന്തമാക്കിയ ഗ്രനേഡയയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ചെക്കിന്‍റെ യാക്കൂബ് വാദ്‍ലെച്ച്, ജർമനിയുടെ ജൂലിയൻ വെബ്ബർ എന്നിവർ നീരജിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് പാരിസിൽ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 90 മീറ്ററെന്ന റെക്കോർഡിലേക്ക് നീരജ് ജാവലിൻ പായിക്കുമോ എന്നാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്. അവസാന നിമിഷമാണ് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരിക്കാൻ നീരജ് സന്നദ്ധത അറിയച്ചത്. ഇതോടെ സംഘാടകർ മത്സരാർത്ഥികളുടെ ലിസ്റ്റ് പുതുക്കി. ഒളിംപക്സിനിടെ പരിക്ക് അലട്ടിയ നീരജ് ശസ്ത്രക്രിയക്ക് വിധേയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകളെങ്കിലും സീസണൊടുവില്‍ മാത്രമെ നീരജ് ശസ്ത്രക്രിയക്ക് വിധേയനാവൂ എന്നാണ് സൂചന.

2022ലും 2023ലും നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ചാംപ്യനായത്. 2023ല്‍ 87.66 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഒന്നാമനായതെങ്കില്‍ 2022ല്‍ 89.08 മീറ്റര്‍ പിന്നിട്ടാണ് നീരജ് വിജയിയായത്. സീസണിലെ ഡയമണ്ട് ലീഗുകളില്‍ നിലവില്‍ 14 പോയന്‍റുള്ള യാക്കൂബ് വാദ്‍ലെച്ച് ആണ് ഒന്നാമത്. 13 പോയന്‍റുള്ള ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് രണ്ടാമത്. നിലവില്‍ ഒന്നാമെത്തിയതോടെ ആന്‍ഡേഴ്സണ്‍റെ പോയന്‍റും ഉയര്‍ന്നു. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗീല്‍ മാത്രം മത്സരിച്ച നീരജിന് ഏഴ് പോയന്‍റാണുള്ളത്. ആദ്യ ആറ് സ്ഥാനത്തെത്തുന്ന ആറുപേരാണ് സെപ്റ്റംബറില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടുക.

Leave a Reply

Your email address will not be published. Required fields are marked *