രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയും; പൊതുമേഖല കമ്പനികൾക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികൾക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറില്‍ താഴെയെത്തി. 2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തില്‍ കുറയുന്നത്.

എന്നാല്‍ എപ്പോള്‍ മുതലാണ് ഈ വിലക്കുറവ് നിലവില്‍ വരുന്നതെന്ന് വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചില്‍ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് വില താഴ്‌ന്നെങ്കിലും ഇന്ധനവില കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല. കേരളം ഉള്‍പ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്. ഡീസലിനും നൂറുരൂപയ്ക്കടുത്തു തന്നെയാണ് വില. ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കും. ചൈനയിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യം എണ്ണ ഉപഭോഗം കുറയ്ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാർത്തകളും ഉത്പാദനം നിയന്ത്രിക്കാനുള്ള ഒപ്പെക് രാജ്യങ്ങളുടെ തീരുമാനവും ക്രൂഡിന് പിന്തുണയായില്ല.

ഇതോടെ പൊതു മേഖല കമ്പനികൾക്ക് റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടു. എണ്ണ വില 90 ഡോളറിനടുത്ത് തുടർന്നതിനാല്‍ ഒരു വർഷത്തിലധികമായി കമ്പനികൾക്ക് കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് വില കുറഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലർമാർ പറയുന്നു. എണ്ണ ഇറക്കുമതിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആവശ്യകതയുടെ 87 ശതമാനത്തിലധികം വിദേശ സ്രോതസ്സുകളെ ആശ്രയിച്ചാണ് രാജ്യത്തിന്റ 87 ശതമാനം എണ്ണ ആവശ്യകതയും നടക്കുന്നത്. റഷ്യ ഉള്‍പ്പെടെയുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിതരണക്കാരില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *