രണ്ട് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത, നാളെ ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തില്‍ മഴ ജാഗ്രത നിർദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളുമാണ് വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച്‌ മേഖലയില്‍ നിന്ന് നാളെയോടെ (സെപ്തംബർ 23) കാലവർഷം പിൻവാങ്ങല്‍ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്.

ഉയർന്ന ലെവലില്‍ മദ്ധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതച്ചുഴി മ്യാന്മാറിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. ഈ രണ്ട് ചക്രവാതച്ചുഴിയുടെയും സ്വാധീനത്തില്‍ സെപ്തംബർ 23 ഓടെ മദ്ധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരളത്തില്‍ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്തംബർ 23, 24 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

മഞ്ഞ അലർട്ട്

23/09/2024: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

24/09/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

എന്നി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *