ഇ.എസ്.എ: ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം: ടി.മുഹമ്മദ്

മാനന്തവാടി: ഇ.എസ്.എ വില്ലേജുകളിൽ ജീവിക്കുന്ന ജനങ്ങളിൽ ആറാം കരട് വിജ്ഞാപനം ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ആവശ്യപ്പെട്ടു. കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അടങ്ങിയതാണ് കേന്ദ്ര വിദഗ്ധ സമിതി ജൂലൈ 31 ന് പുറപ്പെടുവിച്ച ഒടുവിലത്തെ കരട് വിജ്ഞാപനത്തിലുള്ളത്. ഈ വിജ്ഞാപനം സംബന്ധിച്ച് പരാതികളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസരവും കഴിഞ്ഞാഴ്ച അവസാനിച്ചിരിക്കയാണ്.

കരട് വിജ്ഞാപനം സംബന്ധിച്ച വ്യക്തമായ മാർഗ നിർദേശങ്ങൾ പ്രദേശ വാസികർക്കും, തദ്ദേശസ്ഥാപനങ്ങൾക്കും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര വിദഗ്ദ സമിതി മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരമാണ് സർക്കാർ നഷ്ടപ്പെടുത്തിയത്. സർക്കാർ തലത്തിലുള്ള ഏകോപനമില്ലായ്മയും അലംഭാവവും ഗുരുതര വീഴ്ചയായേ കാണാൻ പറ്റൂ. ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും ഇ.എസ്.എ. പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ നേരത്തെ സമർപ്പിച്ച പ്രൊപ്പോസലിന്റെ ഗുണം ആറാം കരട് പട്ടികയിൽ കേരളത്തിന് ലഭിച്ചതായി കാണുന്നില്ല. ഇത് മലയോരവാസികളെ കൂടുതൽ ആശങ്കാകുലരാക്കുന്നതായും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം ‘തളിർ’ഏകദിന നേതൃതല ക്യാമ്പിൽ പ്രസംഗിക്കയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.പി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉൽഘാടനം ചെയ്തു. ജില്ലാ മണ്ഡലം നേതാക്കളായ എൻ.കെ.റഷീദ്, കൽപ്പറ്റ റസാഖ്, കെ.ഹാരിസ്, എൻ.നിസാർ അഹമ്മദ് ഹാജി, വി.ആസ്സയിനാർ ഹാജി, വി.അബ്ദുല്ലഹാജി, കടവത് മുഹമ്മദ്, കൊച്ചി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *