തിരുനെല്ലിയിൽ പിതൃതർപ്പണത്തിനെത്തിയവർക്ക് വൈദ്യസഹായം ഉറപ്പാക്കി ആരോഗ്യവകുപ്പ്. ആംബുലൻസ് സൗകര്യവും അവശ്യമരുന്നുകളുമായി കർക്കിടക വാവ് ദിവസം പുലർച്ചെ തന്നെ ആരോഗ്യപ്രവർത്തകർ കൗണ്ടറുകളിൽ സജ്ജരായിരുന്നു. ക്ഷേത്രപരിസരത്തും പാപനാശിനിക്കരയിലുമായാണ് താൽക്കാലിക വൈദ്യസഹായ കേന്ദ്രങ്ങളൊരുക്കിയത്. ക്ഷേത്രപരിസരത്തെ കൗണ്ടറിൽ 90 പേർ ചികിത്സ തേടി. ഇതിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പാപനാശിനിക്കരയിലെ കേന്ദ്രത്തിൽ 14 പേർ ചികിത്സയ്ക്കെത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി പുലർച്ചെ സ്ഥലത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അജിത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് രണ്ടു കൗണ്ടറുകളിലുമുണ്ടായിരുന്നത്. മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിലും വൈദ്യസഹായ കേന്ദ്രമൊരുക്കിയിരുന്നു. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കൃഷ്ണപ്രിയയുടെ നേതൃത്വത്തിലായിരുന്നു ഇവിടത്തെ പ്രവർത്തനങ്ങൾ.