ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളില്‍ മേഘ വിസ്‌ഫോടനം

ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കുളു ജില്ലയില്‍ രണ്ടിടങ്ങളില്‍ മേഘവിസ്‌ഫോടനം. പുലര്‍ച്ചെ 4 മണിയോടെ ഗഡ്‌സ താഴ്‌വരയിലെ പഞ്ച നുല്ലയില്‍ ഉണ്ടായ മേഘസ്‌ഫോടനത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.

മേഘവിസ്‌ഫോടനം പ്രദേശത്തെ രണ്ട് പട്വാര്‍ സര്‍ക്കിളുകളില്‍ നാശം വിതച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. കൂടാതെ ഭുന്തര്‍ഗഡ്‌സമണിയാര്‍ റോഡും പലയിടത്തും തകര്‍ന്നു. രണ്ട് പാലങ്ങള്‍ ഒലിച്ചുപോയപ്പോള്‍ നിരവധി കൃഷിഭൂമികള്‍ നശിച്ചതായി അദ്ദേഹം പറഞ്ഞു. നഷ്ടം വിലയിരുത്താന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചിട്ടുണ്ട്.

പര്‍ബതി താഴ്‌വരയിലെ ബ്രഹ്മ ഗംഗ നുല്ലയില്‍ ഉണ്ടായ മറ്റൊരു മേഘസ്‌ഫോടനത്തില്‍ ഒരു വീടും നാല് കുടിലുകളും ഒലിച്ചുപോയി. പാര്‍ബതിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാല്‍, ആളപായമോ കന്നുകാലി നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ല. ചാമ്ബാ ജില്ലയിലെ ചുറ സബ്ഡിവിഷനില്‍ പേമാരി വ്യാപക നാശനഷ്ടമാണ് വിതച്ചത്. മഴയെത്തുടര്‍ന്ന് ഉള്‍റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *