ഇംഫാല്‍: ഇക്കഴിഞ്ഞ മേയ് ആദ്യവാരം മുതലാണ് മണിപ്പൂരിലെ കലാപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കലാപ മേഖലയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ അക്രമിസംഘത്തിന്റെ പിടിയില്‍ പെട്ട് ക്രൂരമായ ബലാത്സംഗത്തിന് വിധേയയായ അനുഭവമാണ് 19കാരി വിവരിക്കുന്നത്.രക്ഷപ്പെടാൻ തീരുമാനിച്ച് പണം പിൻവലിക്കാനായി എ.ടി.എമ്മിനടുത്തെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മൂന്നംഗ സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. കുന്നിൻ മുകളിലേക്ക് അവര്‍ അവളെ കൊണ്ടുപോയത്. മൂന്നംഗസംഘം മാറി മാറി ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തോക്കിന്റെ പാത്തികൊണ്ട് മര്‍ദിച്ചു. വെള്ളമോ ഭക്ഷണമോ പോലും നല്‍കിയില്ല. മേയ് 15നാണ് പെണ്‍കുട്ടി സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.”ഒരു വെള്ള ബൊലീറോയിലാണ് നാലു പുരുഷൻമാര്‍ എന്നെ കൊണ്ടുപോയത്. എന്നെ കൈയും കാലും ബന്ധിച്ചിരുന്നു. വണ്ടിയിലെ ഡ്രൈവറൊഴിച്ച് മൂന്നുപേരും ബലാത്സംഗത്തിനിരയാക്കി. ഇവരെന്നെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി.”-പെണ്‍കുട്ടി എൻ.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ”അവര്‍ കാട്ടിക്കൂട്ടിയ അതിക്രമത്തെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ല. ഒരു രാത്രി മുഴുവൻ വെള്ളമോ ഭക്ഷണമോ പോലും തന്നില്ല. പിറ്റേന്ന് രാവിലെ വാഷ്റൂമില്‍ പോകാനായി കൈയിലെകെട്ടഴിക്കാൻ ഞാനവരോട് പറഞ്ഞു. അവരിലൊരാള്‍ എന്റെ കൈകളിലെ കെട്ടഴിച്ചു. കൈകള്‍ സ്വതന്ത്രമായതോടെ ഞാൻ കണ്ണ് മൂടിക്കെട്ടിയത് മാറ്റി. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചു. തുടര്‍ന്ന് അവിടെ നിന്ന് ഓടിരക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു.”-പെണ്‍കുട്ടി വിവരിച്ചു. പച്ചക്കറികള്‍ കയറ്റിയ ഒരു ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കങ്പൊക്പി മേഖലയിലെ ആശുപത്രിയിലെത്തിയപ്പോള്‍ നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിലേക്ക് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കങ്പൊക്പി പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 21നാണ് പരാതി നല്‍കാൻ സാധിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തെളിവു ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.