വയനാട്ടിലെ മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സി.പി.എം പദ്ധതിയിട്ടെന്ന് ആരോപണം

കൽപ്പറ്റ: യു.ഡി.എഫ് ധാരണയനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അധികാരമാറ്റം നടക്കാനിരിക്കെയാണ് മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സിപിഎം പദ്ധതിയിട്ടെന്ന് കോൺഗ്രസ് ആരോപണം. സി.പി.എം സഹയാത്രികനും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രനെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ശ്രമം നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പഞ്ചായത്തംഗവുമായി മുൻ ഡി.സി.സി.പ്രസിഡണ്ട് നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പുമായി വാർത്താസമ്മേളനം നടത്തിയാണ് കോൺഗ്രസ് ഈ ആരോപണമുന്നയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസത്തിനു തലേന്ന് വിജയലക്ഷ്മിയുമായി ബാലചന്ദ്രന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ഇവര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും അങ്ങനെ ചെയ്താല്‍ പണവും സംരക്ഷണവും ഭാവിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിലേക്ക് മത്സരിക്കുന്നതിനു സീറ്റും നല്‍കുമെന്ന് ബാലചന്ദ്രന്‍ പറയുന്നതായാണ് ഓഡിയോ ക്ലിപ്പില്‍.
19 അംഗങ്ങളാണ് മുട്ടില്‍ പഞ്ചായത്ത് ഭരണസമിതിയില്‍. യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. വിജയലക്ഷ്മി ഉള്‍പ്പെടെ യുഡിഎഫ് അംഗങ്ങളില്‍ ചിലരെ ചാക്കിലാക്കി ഭരണം പിടിക്കാനായിരുന്നു സിപിഎം ശ്രമമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ് പറഞ്ഞു. ബാലചന്ദ്രന്‍ സിപിഎമ്മിന്റെ പര്‍ച്ചേസിംഗ് ഏജന്റായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആവശ്യത്തില്‍ ആലോചിച്ച് ഒരു മണിക്കുറിനകം മറുപടി പറയാമെന്നാണ് വിജയലക്ഷ്മി ബാലചന്ദ്രന്റെ അറിയിച്ചത്. ഫോണിലൂടെ പ്രലോഭനം നടന്ന് പത്ത് മിനിറ്റിനകം വിജയലക്ഷ്മി വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പട്ടികവര്‍ഗ വനിതാസംവരണവാര്‍ഡില്‍ വിജയിച്ചാണ് വിജയലക്ഷ്മി ഭരണസമിതിയിലെത്തിയത്. ഭരണം അട്ടിമറിക്കുന്നതിനു കൂട്ടുനില്‍ക്കുന്നതിന് വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചതിന് ബാലചന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചനയിലുണ്ട്. ജില്ലയില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അട്ടിമറിക്ക് സിപിഎം ശ്രമിച്ചുവെന്ന് സംശയിക്കണം. മറ്റൊരു തദ്ദേശസ്ഥാപനത്തില്‍ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നതിന് കളം ഒരുക്കിയതായി ബാലചന്ദ്രന്‍ ഫോണ്‍ സംഭാഷണത്തിനിടെ വിജയലക്ഷ്മിയോടു വെളിപ്പെടുത്തുന്നുണ്ടെന്നും ബിനു തോമസ് പറഞ്ഞു.

ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു ഗോപാല്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പനങ്കണ്ടി വാര്‍ഡ് അംഗം ഇ.കെ. വിജയലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *