പുൽപള്ളി: പച്ചപുല്ലടക്കമുള്ള കാലിത്തീറ്റകൾക്ക് നൽകുന്ന സബ്സിഡി മിൽമ നിർത്തിയതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലായി. പച്ചപ്പുല്ലിനും ചോളതണ്ടിനും കിലോയ്ക്ക് 2.50 വീതവും സൈലേജിന് 5 രൂപയും സബ് സിഡി നൽകിയിരുന്നു. എന്നാൽ മിൽമ ഇത് നിർത്തിയതോടെ പാൽ ഉൽപ്പാദനം നഷ്ടത്തിലായെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റ വില ഇടക്കിടെ വർധിക്കുന്ന സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്നും ക്ഷീര കർഷകർ. 50 കിലോ കെ.എസ് കാലിത്തീറ്റക്ക് 1530 രൂപയാണ്. പാൽ വില കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മിൽമയുടെ ചാർട്ട് പ്രകാരമാണ് ക്ഷീരസംഘങ്ങൾ പാൽ വില നൽകുന്നത്. കാർഷിക മേഖല തകർന്നതാെടെ വയനാട്ടിൽ പശുവളർത്തൽ വ്യാപകമായിരുന്നു എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധികൾ പുറമേ ജലക്ഷാമവും രൂക്ഷമാകുന്നതും ക്ഷീരകർഷകരെ വെട്ടിലാക്കുന്നു. നിരവധി ക്ഷീര കർഷകർ ഈ മേഖല ഉപേക്ഷിക്കുകയാണ്.