നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ ജില്ലയൊരുങ്ങി

മാനന്തവാടി ;*വിപുലമായ ക്രമീകരണങ്ങള്‍*നവകേരള സദസ്സിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ജില്ലയൊരുങ്ങി. നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ നവകരേള സദസ്സുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി എട്ടോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തും. വ്യാഴാഴ്ച രാവിലെ 9 ന് കല്‍പ്പറ്റ ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള്‍ തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.*വിഷയ സമന്വതകളുടെ പ്രഭാതയോഗം*വയനാട് ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ച ചെയ്യും. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആശയ വിനിമയം നടത്തും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഇവിടെ പെ#ാതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില്‍ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് വയനാടിനായി പുതിയ വികസന നയം രൂപീകരിക്കുകയുമാണ് ലക്ഷ്യം. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നുറോളം പേര്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. വിവിധ മേഖലയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികളുടെ പ്രതിനിധികള്‍ , സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. ഇവര്‍ക്കുള്ള ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണക്കത്തുകള്‍ സംഘാടകസമതി മുഖേനയാണ് എത്തിക്കുന്നത്.*മൂന്ന് മണ്ഡലങ്ങളില്‍ നവകേരള സദസ്സുകള്‍*ജില്ലയിലെ മൂന്ന് നിയോജക മണ്ഡല ആസ്ഥാനങ്ങളിലുമാണ് പ്രത്യേക വേദിയില്‍ നവകേരള സദസ്സുകള്‍ നടക്കുക. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് രാവിലെ 11 നാണ് കല്‍പ്പറ്റ മണ്ഡലം നവകരേള സദസ്സ് നടക്കുക. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പ്രത്യേക വേദി ഇതിനായി തയ്യാറായി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സിന്റെ ഉദ്ഘാടനം എസ്.കെ.എം.ജെ യില്‍ നിര്‍വ്വഹിക്കും. മന്ത്രിമമാരും പൗരപ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇതിന് ശേഷം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് നടക്കും. ഇതിനായുള്ള വേദിയും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തില്‍ നിന്നുള്ള ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും ഇവിടെ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് 4.30 ന് മാനന്തവാടി നിയോജക മണ്ഡലം തല നവകേരള സദസ്സ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സ് മൈതാനത്ത് നടക്കും. ഇവിടെ നിന്നും വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിന് വടകരയിലേക്ക് യാത്രതിരിക്കും.*പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍*നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും അപേക്ഷകളും പരാതികളും സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. നവകേരള സദസ്സിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതി കൗണ്ടറുകളും പ്രവര്‍ത്തിച്ചു തുടങ്ങും. കൗണ്ടറുകള്‍ വഴിയല്ലാതെ നവകേരള സദസ്സില്‍ മന്ത്രിമാര്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കില്ല. പത്തോളം കൗണ്ടറുകളാണ് ഇതിനായി നവകേരള സദസ്സ് നടക്കുന്ന വേദിക്ക് സമീപം സജ്ജമാക്കുക. ഈ കൗണ്ടറുകളില്‍ പരാതികള്‍ നല്‍കാം. പരാതി നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ കൈപ്പറ്റ് രസീതും നല്‍കും. രസീതില്‍ പരാതി സംബന്ധിച്ച ഡോക്കറ്റ് നമ്പറുകളും ഉണ്ടാകും. പരാതി അപ്പോള്‍ തന്നെ സ്‌കാന്‍ ചെയ്ത് അപ് ലോഡുചെയ്യും. നവകേരള സദസ്സില്‍ സ്വീകരിക്കുന്ന പരാതികള്‍ അതതും വകുപ്പുകള്‍ക്ക് പരിഹാരത്തിനായി കൈമാറും. ഇതുസംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാര്‍ക്ക് ഡോക്കറ്റ് നമ്പര്‍ വഴി നവകേരളം വെബ്‌സൈറ്റ് വഴി പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടാകും. നവകേരള സദസ്സില്‍ സ്വീകരിക്കുന്ന പരാതികളില്‍ ഒരുമാസത്തിനുള്ള പരിഹാരം കാണണമെന്നാണ് നിര്‍ദ്ദേശം.*നവകേരളം കലാപരിപാടികള്‍*നവകേരള സദസ്സ് കലാവതരണങ്ങളുടെയും സംഗമവേദിയാകും. ഗോത്രകലകള്‍ നാടന്‍പാട്ടുകള്‍ തുടങ്ങിവയെല്ലാം നവകേരള സദസ്സിന് ചാരുതയേകും. മാനന്തവാടിയില്‍ നവകേരള സദസ്സിന് മുന്നോടിയായി 23 ന് വൈകീട്ട് 3 ന് പാലപ്പള്ളി ഫെയിം അതുല്‍ നറുകയും സംഘവും നാടന്‍പാട്ടുകള്‍ അവതരിപ്പിക്കും. സുല്‍ത്താന്‍ ബത്തേരിയിലും കല്‍പ്പറ്റയിലും നവകേരള സദസ്സില്‍ വേറിട്ടതും തനിമയാര്‍ന്നതുമായ കലാപരിപാടികള്‍ അരങ്ങേറും.മാനന്തവാടി മണ്ഡലത്തില്‍ ചൊവ്വാഴ്ച (ഇന്ന്) രാവിലെ 10ന് മാനന്തവാടി ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ജില്ലാതല ക്വിസ് മത്സരം നടക്കും. യു പി, എച്ച്.എസ്, എച്ച്.എസ്.എസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം. വൈകീട്ട് 4ന് നവകേരള സദസ്സിന് മുന്നോടിയായുള്ള വിളംബര ജാഥ മാനന്തവാടിയില്‍ നടക്കും. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെയായിരിക്കും വിളംബര ജാഥ. തുടര്‍ന്ന് വൈകീട്ട് 5ന് ഫ്‌ളാഷ് മോബ്, 6ന് മാജിക് ഷോ എന്നിവയും നടക്കും. വൈകുന്നേരം 7 ന് രുചിയുടെ വൈവിധ്യം തേടിയുളള സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും നടത്തും. നവംബര്‍ 22ന് വൈകീട്ട് 6ന് സംഗീത നിശയും മാനന്തവാടിയില്‍ അരങ്ങേറും. നവകേരള സദസ്സിന്റെ ഭാഗമായി ഗാന്ധി പാര്‍ക്കില്‍ 20, 21, 22 തീയ്യതികളില്‍ ചെണ്ടമേളവും അരങ്ങേറും. നവകേരള സദസ്സിന് മുന്നോടിയായി നടത്തിയ മോണിംഗ് വാക്ക്, വുമണ്‍സ് നൈറ്റ് വാക്ക് എന്നിവയും ജനശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *