മോട്ടോര്‍ വാഹന വകുപ്പ് അന്യായ പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 2023 മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്.നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ റോബിന്‍ ബസിന് കോടതി ഇടക്കാല ഉത്തരവില്‍ അനുവാദം നല്‍കിയിരുന്നു. പെര്‍മിറ്റ് ചട്ടലംഘനമുണ്ടായാല്‍ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. മറ്റ് ചില ഹര്‍ജിക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിച്ചേക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *