കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമൊപ്പം ബാങ്ക് സെക്രട്ടറി ബൈജുവിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ മുതലാണ് ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രിയോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. മൊഴികളില്‍ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ട്. അതിനാല്‍ ഭാസുരാംഗനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ഇഡി പറയുന്നു. നാളെ കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം ഇഡി കസ്റ്റഡി അപേക്ഷയും നല്‍കും. 100 കോടിക്ക് മുകളില്‍ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നു ഇഡി പറയുന്നു. ഓഡിറ്റടക്കം നടത്തിയതില്‍ വലിയ ക്രമക്കേടുണ്ട്. ഭാസുരാംഗന്റേയും മകന്റേയും പേരിലുള്ള ചില സ്വത്തുക്കളുടെ ശ്രോതസ് സംബന്ധിച്ചു വ്യക്തതയില്ല. ഇതെല്ലാം വിശദമായി അറിയേണ്ടതുണ്ടെന്നും ഇഡി പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി ഭാസുരാംഗന്റെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നു. കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗനെ സിപിഐ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *