സ്വര്‍ണക്കടത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

വൈത്തിരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് പേരെ കൂടി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ്(29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍(38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍(35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 07.06.2024 തീയതി വെള്ളിയാഴ്ച രാവിലെ പൊഴുതന, പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച ക്രറ്റ കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമം തുടങ്ങി. അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍  പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു ഓടിപ്പോവുകയായിരുന്നു. സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍. ടി ഹാരിസ് (29)നെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തല്ലിപ്പൊളിച്ചു. തുടര്‍ന്ന്, ഇയാളെ  കാറില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.ഏറ്റുമുട്ടലില്‍ പരിക്കേറ്റ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ്(29)ന്റെ പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയും അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. റാഷീദിന്റെ പരാതിയിലാണ് ഹാരിസിനെയടക്കം നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *