ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയം- മന്ത്രി; ‘സംസ്ഥാനം പകര്‍ച്ചവ്യാധിവ്യാപനത്തിന് ഏറെ സാധ്യതയുള്ളയിടം’

തിരുവനന്തപുരം: വർഷത്തില്‍ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ളയിടമാക്കി അടയാളപ്പെടുത്തുന്നവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തുകയും കേസുകള്‍ റിപ്പോർട്ട് ചെയ്തിടങ്ങളില്‍ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക വൈദ്യസംഘങ്ങളെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി നിയോഗിക്കുകയും ചെയ്തു. പ്ലാസ്മ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് എസ്.ഒ.പി. പുറത്തിറക്കി. ശാസ്ത്രീയമായ ഇടപെടലിന്റെ ഭാഗമായി രോഗം റിപ്പോർട്ട് ചെയ്തയിടങ്ങളിലെല്ലാം സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാണ്. ഏറ്റവും ഒടുവില്‍ രോഗബാധ റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ മൂന്നിയൂരില്‍ ഇപ്പോള്‍ ആരുതന്നെ ഐ.പി. അഡ്മിഷനില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു. പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമായി ഓരോ വർഷവും വർഷം മുഴുവൻ നീണ്ടുനില്‍ക്കുന്ന ജാഗ്രതാപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികള്‍ കാരണം സംസ്ഥാനത്ത് മരണങ്ങള്‍ വർധിക്കുന്നതായി പറയപ്പെടുന്ന സാഹചര്യം സഭാ നടപടികള്‍ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ മറുപടി പറയുകയായിരുന്നു അവർ. 2024-ലെ ജാഗ്രതാപ്രവർത്തനങ്ങള്‍ 2023 അവസാനം തന്നെ തീരുമാനിക്കപ്പെടുകയും ജാഗ്രതാ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങള്‍ വർഷത്തിന്റെ തുടക്കം മുതല്‍ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും മന്ത്രിതലത്തില്‍ സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുകയും അവലോകനം ചെയ്യാറുമുണ്ട്. മഴക്കാല രോഗ പ്രതിരോധത്തിന് മേയ്മാസത്തില്‍ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന് രൂപം നല്‍കിയിരുന്നു. കൂടാതെ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീനിങ് ഡ്രൈവുകളും നടത്തിയിട്ടുണ്ട്. മേയ്മാസത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണില്‍ എലിപ്പനിക്കേസുകള്‍ ഉയരാൻ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ ആ സാധ്യത തടയാൻ കഴിഞ്ഞു, മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *