കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റി? ആദ്യം തീരുമാനിച്ചത് മൃതദേഹം ആറ്റില്‍ കളയാൻ, പിന്നീട് പിന്മാറി

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നുമാണ് വിവരം.എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച്‌ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യം തുടരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കി. പക്ഷെ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. പിന്നീടാണ് കാറില്‍ മറ്റൊരിടത്തേക്ക് മൃതദേഹം കൊണ്ടുപോയത്. സെപ്റ്റിക് ടാങ്കില്‍ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നാണ് പൊലിസ് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ആണ് അന്വേഷണ സംഘം. ഇസ്രായേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുകയാണ് പ്രധാനം. മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നും പൊലീസ് കരുതുന്നു. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകും. സാക്ഷികളായ സുരേഷിന്റെയും സന്തോഷിന്റെയും മൊഴികളാണ് നിലവില്‍ പോലീസിന് മുന്നില്‍ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരൻ അനില്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *