അര്‍ജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ പരിശോധന, തൃശൂരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു

ഷിരൂർ: മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂരില്‍ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം തെരച്ചില്‍ നടത്താനുള്ള നീക്കം. അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരില്‍ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കാർ മാർഗ്ഗമാണ് ഇവർ തൃശൂരില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പിലെ രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് വിവൻസി എജെ, പ്രതീഷ് വിഎസ് എന്നിവരും ഓപ്പറേറ്റർ കം ടെക്നീഷ്യനുമാണ് സംഘത്തിലുള്ളത്.

അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും. അർജുനായുള്ള തെരച്ചില്‍ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചില്‍ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിർത്തുക എന്നത് ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു. അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചില്‍ തുടരണം. അവർ ഇപ്പോള്‍ പിൻവാങ്ങിയതില്‍ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച്‌ ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.

13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു. രക്ഷാദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ തുടരാൻ നിർദ്ദേശങ്ങള്‍ നല്‍കാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. തെരച്ചില്‍ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പുഴയില്‍ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *