അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ്; തെരികൾ പൊളിച്ചു നീക്കി

കൽപ്പറ്റ: ജില്ലയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്. കേരള ഉൾനാടൻ ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ആക്ട് ലംഘിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് പ്രദേശത്ത് പുഴയുടെ വശങ്ങളിലായി അനധികൃത മത്സ്യബന്ധനം നടത്തുന്നതിനായി നിർമ്മിച്ച തെരികൾ (തടയണകൾ) ഫിഷറീസ് വകുപ്പ് പൊളിച്ചുനീക്കി. ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ ആഷിഖ് ബാബുവിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കേരള ഉൾനാടൻ ഫിഷറീസ് ആക്ട് അനുസരിച്ച് പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിലും മത്സ്യത്തിൻ്റെ പ്രജനനത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലും മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാണ്. വെണ്ണിയോട് പ്രദേശത്ത് വ്യാപകമായ രീതിയിൽ ഇത്തരം അനധികൃത തടയണകൾ നിർമ്മിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ പൊളിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വകുപ്പ് കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നും അസി. ഡയറക്ടർ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്ക് 15,000 രൂപവരെ പിഴയും കുറ്റം ആവർത്തിച്ചാൽ ആറുമാസം വരെ തടവും ലഭിക്കും.
അനധികൃതമായി നിർമ്മിച്ച തെരികൾ നീക്കാൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോണ ജേക്കബ്, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സിറാജ്, മനു, ഫായിസ്, നിസ്സാർ, രാജേഷ്, തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *