ഹേമ കമ്മിറ്റി റിപ്പോർട്ട് ‘റിലീസ് ‘ ഇന്ന് രണ്ടരയ്ക്ക്; പുറത്തുവിടുക 233 പേജുകൾ

തിരുവനന്തപുരം: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്.

അതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കും. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല. മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും ഉൾപ്പെടെയുള്ളവ പുറത്തുവരുന്നില്ലെങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *