തൃശൂരില്‍ കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘം, പ്രതികള്‍ക്കായി തെരച്ചിൽ

തൃശൂര്‍: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലില്‍ മോഹന്റേതാണ് മൊഴി. രണ്ട് പേരുടെ പേരുവിവരങ്ങളും അഖില്‍ വെളിപ്പെടുത്തി. പ്രതികള്‍ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആറംഗ സംഘത്തില്‍ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖില്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച്‌ മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തിരുന്നു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ എസ്റ്റേറ്റ്. വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയില്‍ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തില്‍ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാര്‍ത്ഥം കലര്‍ത്തിയോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

സ്ഥലമുടമ റോയ് ഒളിവിലാണെന്നാണ് വിവരം. ആനയെ വേട്ടയാടി പിടിച്ച്‌ കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. പ്രാഥമിക പരിശോധനയില്‍ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. റോയിയെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം,ആനയെ കൊന്നതാണോ എന്നും ഷോക്കേറ്റതാണോയെന്നും സംശയമുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ആന ചരിഞ്ഞതാണെങ്കില്‍ വനം വകുപ്പിന്റെ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. ഇത്തരത്തില്‍ വനം വകുപ്പിനെ അറിയിക്കാതെ ജഡം കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. കൊന്നതാണെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *