രാഹുൽ ഗാന്ധിക്ക് നിർണായകം; അപകീര്‍ത്തിക്കേസിലെ അപ്പീൽ ഇന്ന് സുപ്രീം സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോ​ൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിച്ചാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എന്തുകൊണ്ടാണ്’ എന്ന രാഹുലിന്റെ പരാമർശമാണ് കേസിലേക്ക് നയിച്ചത്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പൂർണേഷ് മോദി സുപ്രീം കോടതിയിൽ തടസ്സ ഹരജി നൽകിയിട്ടുണ്ട്. കേസിൽ ജില്ലാ കോടതിയെയാണ് രാഹുൽ ​ഗാന്ധി സമീപിച്ചത്. എന്നാൽ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ജില്ല കോടതി തള്ളിയതോടെ രാഹുൽ ഗുജറാത്ത് ഹൈകോടതിയിലെത്തി. എന്നാൽ, രാഹുലിന്റെ അപ്പീൽ ഗുജറാത്ത് ഹൈകോടതിയും തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *