തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

ദില്ലി: രാജ്യ തലസ്ഥാനത്ത് തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയില്‍ 250 ലേക്കെത്തിയിട്ടുണ്ട് വില. മദര്‍ ഡയറി ഒരു കിലോ തക്കാളി വില്‍ക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തക്കാളി, കാപ്‌സിക്കം, മറ്റ് സീസണല്‍ പച്ചക്കറികള്‍ എന്നിവയുടെ വില്‍പനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാര്‍ നിലവില്‍ നഷ്ടം നേരിടുന്നുണ്ടെന്ന് കാര്‍ഷികോത്പന്ന വിപണന സമിതി (എപിഎംസി) അംഗം കൗശിക് പറഞ്ഞു. മണ്‍സൂണ്‍ മഴ കനത്തതോടെ പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നതിന് സാധാരണയേക്കാള്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ അധിക സമയമെടുക്കും. ഇത് വില ഉയരാൻ കരണമാക്കുന്നുണ്ട്. പച്ചക്കറികളുടെ കയറ്റുമതി വൈകുമ്ബോള്‍ അവ കേടാകാനുള്ള സാധ്യത കൂടുതലാണ് ഉള്ളി, ബീൻസ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയവയുടെ വിലയും ഉയര്‍ന്നേക്കാമെന്ന് വ്യപാരികള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ഒരാഴ്ചയ്ക്കുള്ളില്‍ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎൻഡിസി) വിറ്റത് 10,000 കിലോ തക്കാളിയാണ്. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒഎൻഡിസി വഴിഓണ്‍ലൈനായി സബ്‌സിഡി നിരക്കില്‍ തക്കാളി വില്പന തുടങ്ങിയിരുന്നു. ഒരു കിലോ തക്കാളി 70 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ വില്പന നടത്തുമെന്ന് പ്രഖ്യാപിച്ച്‌ ആറ് ദിവസത്തിനുള്ളില്‍ 10,000 കിലോ തക്കാളി വിറ്റതായി ഒഎൻഡിസി അറിയിച്ചു. രാജ്യത്ത് തക്കാളി വില 200 കടന്നതോടെയാണ് കേന്ദ്രം സബ്‌സിഡി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *