കുടുംബശ്രീയുടെ പേരില്‍ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്

പള്ളുരുത്തി: കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ 80 ലക്ഷത്തോളം രൂപയുടെ വായ്പ തട്ടിപ്പ്. കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി മേഖലയിലെ നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളുടെ പേരിലാണ് ലക്ഷങ്ങളുടെ ലിങ്കേജ് വായ്പാ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡിവിഷൻ കൗണ്‍സിലറുടെയും എഡിഎസിന്‍റെയും സിഡിഎസ് ഉദ്യോഗസ്ഥരുടെയും മെമ്ബര്‍ സെക്രട്ടറിയുടെയും ശിപാര്‍ശ കത്ത് ലഭിച്ചശേഷമാണ് ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. എന്നാല്‍ പല ഡിവിഷനുകളിലും കൗണ്‍സിലര്‍മാരോ എഡിഎസോ അറിയാതെയാണ് വായ്പാതട്ടിപ്പ്.

20 ലക്ഷം രൂപ വരെയാണ് ബാങ്കുകള്‍ ലിങ്കേജ് വായ്പ നല്‍കുന്നത്. ഒരു ഡിവിഷനില്‍ മാത്രം നൂറോളം അയല്‍ക്കൂട്ടം ഗ്രൂപ്പുകള്‍ ഉണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് സിഡിഎസ് പ്രസിഡന്‍റിന്‍റെ മാത്രം ശിപാര്‍ശ കത്തോടുകൂടിയും ബാങ്കുകള്‍ ലിങ്കേജ് വായ്പകള്‍ നല്കുന്നുണ്ട്. തട്ടിപ്പ് നടന്നിരിക്കുന്നത് അയല്‍ക്കൂട്ട ഗ്രൂപ്പുകള്‍അറിയാതെയാണ്. ലിങ്കേജ് വായ്പയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വെസ്റ്റ് സിഡിഎസ് പ്രവര്‍ത്തിക്കുന്നതെന്നും വ്യാജമായി രേഖകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതില്‍ സിഡിഎസ് പ്രസിഡന്‍റിനും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നുമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.

മുൻപും കമ്മീഷൻ വ്യവസ്ഥയില്‍ വിവിധ ബാങ്കുകളില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പ എടുത്തു നല്‍കിയത് ഇതേ വെസ്റ്റ് സിഡിഎസില്‍ നിന്നാണെന്നും ഇപ്പോള്‍ നടന്നിരിക്കുന്ന തട്ടിപ്പിനെതിരെ വിജിലൻസിനെ സമീപിക്കുമെന്നും കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ആന്‍റണി കുരീത്തറ, പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിഎംജി അരിസ്റ്റോട്ടില്‍ എന്നിവര്‍ പറഞ്ഞു.

അതേസമയം സിഡിഎസ് പ്രസിഡന്‍റിന്‍റെയും മെമ്ബര്‍ സെക്രട്ടറിയുടെയും ഡിവിഷൻ കൗണ്‍സിലറുടെയും വ്യാജഒപ്പും സീലും നിര്‍മിച്ചാണ് വായ്പ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സിഡിഎസ് പ്രസിഡന്‍റ് നബീസ ലത്തീഫ് പറഞ്ഞു. ഇതിനെരെ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *