വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

കൽപ്പറ്റ :വയനാട് ജില്ലയിലെ വവ്വാലുകളിൽ ഐസിഎംആർ നടത്തിയ പഠനത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വവ്വാലുകളെ തുടർച്ചയായി നിരീക്ഷിക്കുന്നതു കൊണ്ടും, പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നതുകൊണ്ടുമാണ് കേരളത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്നു മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും വൈറസ് സാന്നിധ്യമുണ്ട്. കോഴിക്കോട് ചിലയിടങ്ങളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ വയനാട്ടിലും, കോഴിക്കോടും പ്രവർത്തനങ്ങൾ കൃത്യമായി ജോയിപ്പിച്ച് മുന്നോട്ടുപോകും. എതെങ്കിലും പ്രത്യേക സ്ഥലമെന്നതല്ല, കന്യാകുമാരി മുതൽ കശ്മീർവരെ എവിടെവേണമെങ്കിലും നിപ്പ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് മന്ത്രി പറഞ്ഞു. 

കോഴിക്കോടിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത് ഐസിഎംആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാടു നിന്നും സാംപിൾ ശേഖരിച്ചത്. മറ്റു സംസ്ഥാനങ്ങളിലും നിപ്പ മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് കണ്ടുപിടിക്കപ്പെട്ടില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ കൃത്യമായ പരിശോധന നടക്കുന്നതു കൊണ്ടാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. വയനാട്ടിലെ പരിശോധനാ ഫലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാത്രമേ എല്ലാവരും സർക്കാർ വെളിപ്പെടുത്തലിനെ കാണാവൂ എന്നും മന്ത്രി പറഞ്ഞു.

മുൻപ് കണ്ടെത്തിയ അതേ ശ്രേണിയിലുള്ള വൈറസാണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെന്നപോലെ വയനാട്ടിലും വൈറസ്  സാധ്യതയുണ്ട് എന്ന സന്ദേശമാണ് ഐസിഎംആറിന്റേത്. നിപ്പ വൈറസ് സാന്നിധ്യം കേരളത്തിലുണ്ടാകുന്നതിന് കാലാവസ്ഥാ വ്യതിയാനം, മഴയിലുള്ള വ്യതിയാനം, എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഐസിഎംആർ പറയുന്നുണ്ട്. കൃത്യമായ കാര്യം അവർക്കും പറയാൻ കഴിഞ്ഞിട്ടില്ലെന്നു മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളിൽനിന്ന് പഴം ശേഖരിക്കുമ്പോഴോ, വവ്വാൽ കടിച്ച പഴം കഴിക്കുമ്പോഴോ വൈറസ് പകരാം. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണ അനുമതി ആലപ്പുഴ എൻഐവി, രാജീവ് ഗാന്ധി ബയോടെക്നോളജി, തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഏകാരോഗ്യത്തിന്റെ ഭാഗമായി കോഴിക്കോടു ചെയ്യുന്ന പ്രവർത്തനങ്ങളെ ഒരു സ്ഥാപനത്തിന്റെ കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഭാവിയിൽ ഗവേഷണ കേന്ദ്രമാക്കി ഉയർത്താനാണ് ആലോചിക്കുന്നത്.

നേരത്തേ നിപ്പ ബാധ സ്ഥിരീകരിച്ച കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തിയെന്ന് വീണാ ജോർജ് അറിയിച്ചിരുന്നു. സാംപിൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്നാണ് മന്ത്രി അറിയിച്ചത്. മരുതോങ്കരയിൽനിന്നു ശേഖരിച്ച 57 സാംപിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ് സംസ്ഥാനത്തു കണ്ടുവന്നത്. സാധാരണ രോഗബാധിതരാകുന്നവരിൽ 70 ശതമാനം മുതൽ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്.

അതേസമയം, നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാകുന്നതിൽ േകാഴിക്കോട് ജില്ലയുടെ നിപ്പ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. 26ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. സെപ്റ്റംബർ 12നാണ് ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടു പേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *