ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നു ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു . ഗവർണർ ഹർജിയിൽ ഒന്നാം എതിർകക്ഷി ആയിരുന്നെങ്കിലും അദ്ദേഹത്തിന് നോട്ടീസ് അയക്കാതെ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്തിനും കേന്ദ്ര സർക്കാരിനുമാണ്‌ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒപ്പം തമിഴ്നാട് ഗവർണറെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മൂന്നു കൊല്ലമായി ചില ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്നതിലായിരുന്നു സുപ്രിംകോടതി വിമർശനം.പഞ്ചാബ് സർക്കാർ ഗവര്‍ണര്‍ക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമർശനം ഉന്നയിച്ചിരുന്നു, ബില്ലുകൾ തടഞ്ഞു വച്ചുകൊണ്ടു ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല എന്ന് ബെഞ്ച് ഓർമിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *